Islamic Query Detail
ജന മനസ്സുകളിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ ഒരു മാരകരോഗമാണ് മ്യൂസിക്കും സംഗീതവും. സമൂഹത്തിൽ വളരെ വ്യാപകമായ കാരണത്താൽ അത് അനുവദനീയമാണെന്ന് പോലും പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ ഇസ്ലാമിക കാഴ്ചപ്പാട് വളരെ വ്യത്യസ്തമാണ്.
അല്ലാഹു പറയുന്നു : യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്. (ഖുർആൻ 31:6) ഈ ആയത്തിൽ പ്രതിപാദിക്കപ്പെട്ട لَهْوَالْحَدِيثِ എന്നതിന് ഇബ്നു അബ്ബാസ് (റ:അ), മുജാഹിദ് (റ) പോലെയുള്ളവർ മോശമായ സംഗീതമെന്നും, വാദ്യോപകരണങ്ങൾ എന്നുമാണ് വിശദീകരണം നൽകിയിട്ടുള്ളത് (തഫ്സീറുൽ ത്വബിരി, തഫ്സീറുൽ ഇബ്നു കസീർ)
റസൂലുല്ലാഹി (സ) അരുളി : വ്യഭിചാരം, പട്ട് ധരിക്കൽ, മദ്യപാനം, സംഗീത ഉപകരണങ്ങൾ എന്നിവ ഹലാൽ ആക്കുന്ന ഒരു വിഭാഗം തീർച്ചയായും എന്റെ സമൂഹത്തിൽ ഉണ്ടാകും. (ബുഖാരി) ഹദീസിൽ നബി തങ്ങൾ നിഷിദ്ധമായ കള്ളിനോടും പട്ടിനോടും വ്യഭിചാരത്തോടുമാണ് വാദ്യോപകരണങ്ങളെ ചേർത്തു പറഞ്ഞിരിക്കുന്നത്. ഇതിലൂടെ വാദ്യോപകരണങ്ങളും നിഷിദ്ധമാണെന്ന് മനസ്സിലാക്കാം.
റസൂലുല്ലാഹി (സ) അരുളി : എൻറെ സമൂഹത്തിൽ (മുൻ സമൂഹങ്ങളിൽ ഉണ്ടായതുപോലെ) ഭൂമിയിലേക്ക് ആഴ്ത്തപ്പെടുക, കോലം മറക്കുക, കല്ലുമഴ പോലുള്ള ശിക്ഷകൾ ഉണ്ടാകും. എപ്പോഴാണ് നബിയെ അത് ഉണ്ടാവുക എന്ന് ചോദിച്ചപ്പോൾ നബി തങ്ങൾ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: പാട്ടുകാരികളായ സ്ത്രീകളും, സംഗീതോപകരണങ്ങളും വെളിവാക്കുകയും, മദ്യപാനം അനുവദനീയമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന സമയത്ത്. (ഇബ്നു മാജ 1349/2)
റസൂലുല്ലാഹി (സ) അരുളി : വെള്ളം സസ്യലതാദികളെ മുളപ്പിക്കുന്നത് പോലെ സംഗീതം ഹൃദയത്തിൽ കപട വിശ്വാസത്തെ വളർത്തുന്നു. (ബൈഹഖി)
റസൂലുല്ലാഹി (സ) അരുളി : നിശ്ചയം അല്ലാഹു മദ്യപാനം വാദ്യോപകരണങ്ങളിൽപ്പെട്ട الكوبة (ഒരു തരം ചെണ്ട) എന്നിവയെ എൻറെ ഉമ്മത്തിന് നിഷിദ്ധമാക്കിയിരിക്കുന്നു.
നബി തങ്ങൾ (സ) പറഞ്ഞു : സന്തോഷ വേളകളിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങളുടെ ശബ്ദവും, പ്രയാസ വേളകളിൽ അലമുറയിട്ട് കരയുന്ന ശബ്ദവും ദുനിയാവിലും ആഖിറത്തിലും ശപിക്കപ്പെട്ടതാണ്.
ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇബ്നു ഹജർ ഹൈതമി (റ) പറയുന്നു : ഈ മ്യൂസിക് രംഗത്ത് അറിയപ്പെടുന്ന എല്ലാ സംഗീത ഉപകരണങ്ങളും ഹറാമാണെന്ന വിഷയത്തിൽ പണ്ഡിതർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. ഇക്കാര്യത്തിൽ ആശ്വാസം ഉണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ അവൻ അബദ്ധം സംഭവിച്ചവനും, ആത്മീയമായി അള്ളാഹു അന്ധനും ബധിരനും ആക്കിയവനും, സ്വന്തം ദേഹേച്ഛയാൽ കീഴ്പ്പെടുത്തപ്പെട്ടവനുമാണ്.
തമ്പുരു, വീണ, പുല്ലാം കുഴൽ പോലുള്ള സംഗീത ഉപകരണങ്ങൾ മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്നതും ഫാസിക്കുകളുടെയും മദ്യപാനികളുടെയും അടയാളവും ആയ കാരണത്താൽ അവ ഉപയോഗിക്കലും, അവ ശ്രദ്ധിച്ചു കേൾക്കലും ഹറാമാണ്. എന്നാൽ ചിലങ്ക ഉള്ളതും, ഇല്ലാത്തതുമായ ദഫ് സന്തോഷവേളകളിൽ ഉപയോഗിക്കൽ അനുവദനീയമാണ്.
ഹറാമായ സംഗീതങ്ങളുടെയും സംഗീത ഉപകരണങ്ങളുടെയും ഭവിഷത്തുകൾ വിശദീകരിച്ചുകൊണ്ട് ഇബ്നുൽ ഖയ്യിം (റ) പറയുന്നു : അത് ഹൃദയത്തെ വ്യതിചലിപ്പിക്കുകയും ഖുർആനിൽ നിന്ന് തടയുകയും ചെയ്യുന്നു, അത് ഹൃദയത്തിൽ കാപട്യത്തിന്റെ അനന്തരാവകാശിയായി മാറുന്നു, അത് വ്യഭിചാരത്തിലേക്കും അധാർമികതയിലേക്കുമുള്ള ഒരു പാതയാണ് (ഇഘാത്തത് അൽ-ലഹ്ഫാൻ 1/144)
നിഷിദ്ധമായ സംഗീതങ്ങൾ ഖുർആനിൽ നിന്ന് മനുഷ്യനെ തടയുകയും, അല്ലാഹുവിന്റെ സ്മരണയിൽ നിന്നും ഹൃദയത്തെ അശ്രദ്ധമാക്കുകയും, കപട വിശ്വാസത്തെ വളർത്തുകയും, മനുഷ്യനെ തിന്മയിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്.
എന്നാൽ മോശമായ സംഗീതത്തെ വിലക്കിയ ഇസ്ലാം നല്ല ഗാനങ്ങളെ വിലക്കിയിട്ടില്ല. അല്ലാഹുവിനെ കുറിച്ചോ, ആഹിറത്തെ കുറിച്ചോ, നബിമാരുടെ ജീവിതത്തെ കുറിച്ചോ പ്രതിപാദിക്കുന്ന മനുഷ്യരെ നന്മയിലേക്ക് നയിക്കുന്ന ഗാനങ്ങൾ ഇസ്ലാം അനുവദിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള ഗാനങ്ങളിൽ മ്യൂസിക് കലരുകയോ, മഹ്റം (വിവാഹബന്ധം നിഷിദ്ധം) അല്ലാത്ത സ്ത്രീകൾ ആലപിക്കുകയോ ചെയ്താൽ ഈ ഗാനങ്ങളും കേൾക്കൾ നിഷിദ്ധമായി തീരും.
സംഗീതത്തിലൂടെ മനസ്സിന് ആനന്ദം ലഭിക്കുന്നു എന്ന് വാദിക്കുന്നവർക്ക് യഥാർത്ഥത്തിൽ പിശാച് നൽകുന്ന സന്തോഷവും ആനന്ദവും ആണത്.
അള്ളാഹുവിനെ ഓർക്കുന്നതിലൂടെയാണ് മനസ്സുകൾ ശാന്തമാകുന്നത് എന്ന് അല്ലാഹു നമ്മെ ഓർമ്മപ്പെടുത്തുന്നു (ഖുർആൻ 13:28). വിശുദ്ധ ഖുർആൻ പാരായണത്തിലൂടെ ലഭിക്കുന്ന ശാന്തി ഒരു സംഗീതത്തിനും നൽകാൻ ആവില്ല. ഖുർആനിൻറെ മാധുര്യം അനുഭവിച്ചവർ സംഗീതത്തിൽ നിന്നും മുഖം തിരിക്കുന്നവരായിരിക്കും.